ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട സാന്പത്തിക സമ്മർദങ്ങൾക്കിടയിൽ രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ കരുതൽ ശേഖരം ഉയർത്താനുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വൻതോതിൽ സ്വർണം വിറ്റഴിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാരും ആർബിഐയും.
മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിൽ ആർബിഐ 1,200 കോടി ഡോളറിന്റെ (12 ബില്യണ്‍) സ്വർണം വിറ്റഴിച്ചെന്നും 750 കോടി ഡോളറിന്റെ (7.5 ബില്യണ്‍ ഡോളർ) വിദേശ കറൻസി ആസ്തികൾ വാങ്ങുകയും ചെയ്തുവെന്നാണ് ബ്ലൂംബെർഗ് ഇക്കണോമിക്സ് പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ, ഈ വാർത്ത പൂർണമായും തെറ്റാണെന്നും രാജ്യത്തിന്റെ പക്കലുള്ള ഭൗതിക സ്വർണശേഖരത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്നും ആർബിഐ ഒൗദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭൗതിക സ്വർണ ശേഖരം നിലവിൽ 880.52 ടണ്ണായി തന്നെ തുടരുകയാണെന്ന് ആർബിഐ അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വർഷത്തെ (2024-25) കണക്കുകളുമായി താരതമ്യം ചെയ്യുന്പോൾ സ്വർണ ശേഖരത്തിൽ നേരിയ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
2025 മാർച്ച് 31ലെ കണക്കനുസരിച്ച് 879.58 ടണ്ണായിരുന്നു ആർബിഐയുടെ സ്വർണ ശേഖരം. ഇതിൽ നിന്നാണ് നിലവിലെ സ്വർണ സന്പാദ്യം 880.52 ടണ്ണിലേക്ക് ഉയർന്നത്. അതായത്, ഒരു വർഷത്തിനിടെ സ്വർണ ശേഖരത്തിൽ 0.94 ടണ്ണിന്റെ വർധന ഉണ്ടായി. മൊത്തം സ്വർണ ശേഖരത്തിൽ 312.32 മെട്രിക് ടണ്‍ ഇഷ്യൂ ഡിപ്പാർട്ട്മെന്റിന്റെ കീഴിലും ബാക്കി 568.20 ടണ്‍ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പിഐബി ഫാക്ട് ചെക്ക് വിദേശമാധ്യമങ്ങളുടെ അവകാശവാദം വ്യാജമാണെന്നു വിശേഷിപ്പിക്കുകയും ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് വലിയ രീതിയിൽ വർധിച്ചതായും ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബർ അവസാനം 13.92 ശതമാനമായിരുന്നത് 2026 മാർച്ച് 31 ന് 16.70 ശതമാനവും മേയ് 22ന് 16.85 ശതമാനവുമായി.
മേയ് മാസത്തിൽ രൂപയുടെ മൂല്യം സർവകാല താഴ്ചയിലേക്ക് പോയപ്പോൾ വിദേശനാണ്യ വിപണിയിൽ ആർബിഐ ഇടപെട്ടിരുന്നു. എന്നാൽ ഇതിനായി സ്വർണം വിൽക്കുകയല്ല, മറിച്ച് 750 കോടി ഡോളറിന്റെ വിദേശ കറൻസി ആസ്തികൾ വാങ്ങുകയാണ് ചെയ്തതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. 2026 മാർച്ച് 31ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം 691.11 ബില്യണ്‍ ഡോളറാണ്. മുൻവർഷമിത് 668.33 ബില്യണ്‍ ഡോളറായിരുന്നു.